
വനത്തിൽ യാത്രക്കാർ കുടുങ്ങിയത് എട്ടുമണിക്കൂർ
ഇരിട്ടി: മാക്കൂട്ടം ചുരം റോഡിൽ രണ്ട് ലോറികൾ നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ട് മണിക്കൂറോളം ചുരം റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച പുലർച്ചെ മൂന്നോടെ മാക്കൂട്ടം ചുരത്തിലെ മെതിയടി പാറയിലെ വളവിലാണ് അപകടം. കർണാടകയിൽ നിന്നു കണ്ണൂർ വളപട്ടണത്തേക്ക് മരവുമായി വന്ന ലോറി വളവിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിയുകയായിരുന്നു. വലിയ വളവിൽ മറ്റ് വാഹനങ്ങൾക്ക് തിരിഞ്ഞു കയറാൻ കഴിയാതെ വന്നതോടെ വാഹനഗതാഗതം പൂർണമായും തടസപ്പെട്ടു. ബൈക്കുകൾക്ക് മാത്രം കടന്നുപോകാൻ കഴിയുന്ന വഴിയിലൂടെ കോഴിയുമായി വന്ന പിക്കപ്പ് വാൻ കടന്നുപോകാൻ ശ്രമിച്ചതിൽ പിക്കപ്പ് വാനും അപകടത്തിൽ പെട്ടതോടെ ബൈക്കുകൾക്ക് പോലും കടന്നുപോകാൻ കഴിയാത്തവിധം റോഡ് മുഴുവൻ കുരുക്കിലായി. വീരാജ്പേട്ടയിൽ നിന്നും എത്തിയ റിക്കവറി വാഹനം ഉപയോഗിച്ച് പിക്കപ്പ് വാൻ വലിച്ചുമാറ്റിയെങ്കിലും ലോറി ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടു. വള്ളിത്തോടുനിന്നും എത്തിയ വലിയ ക്രയിൻ ഉപയോഗിച്ച് 11 മണിയോടെ മറിഞ്ഞ ലോറി നിവർത്തി11.15 ഓടെയാണ് ആദ്യ വാഹനം കടത്തിവിട്ടത്. ആദ്യ അരമണിക്കൂറിൽ വീരാജ്പേട്ട ഭാഗത്തുനിന്നുള്ള വാഹനങ്ങളാണ് കടത്തിവിട്ടത്. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ കർണാടക ചെക്പോസ്റ്റുകളിൽ പോലീസ് തടഞ്ഞിട്ടിരുന്നു. ഏകദേശം ഒരുമണിക്കൂറിന് ശേഷമാണ് ചുരത്തിലെ ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ കഴഞ്ഞത്.
ബംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലത്തുനിന്നും ഓണാവധിക്ക് വന്ന യാത്രക്കാരാണ് മണിക്കൂറുകൾ വനത്തിൽ കുടുങ്ങിയത്. 40ൽ അധികം ടുറിസ്റ്റ് ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും സ്വകര്യവാഹനങ്ങൾ ഉൾപ്പടെ പെരുമ്പാടിവരെ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപെട്ടത്ത്. മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടതോടെ ഏകദേശം നാലുമണിയോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാർ ചുരത്തിലൂടെ കാൽനടയായി കൂട്ടുപുഴയിൽ എത്തുകയായിരുന്നു. പുറംലോകവുമായി ബന്ധപ്പെടാൻ ഫോൺ നെറ്റ്‌വർക്ക് ഇല്ലാതെയും കുടിവെള്ളം പോലും ലഭിക്കാതെയുമാണ് ദീർഘദൂര യാത്രക്കാർ മണിക്കൂറുകളോളം ബസിൽ കഴിച്ചുകൂട്ടിയത്. ഇരിട്ടി ഭാഗത്തേക്ക് എത്തേണ്ട പഴം, പച്ചക്കറി വാഹനങ്ങളും ചുരത്തിൽ കുടുങ്ങി കിടന്നു .
വീരാജ്പേട്ടയിൽ നിന്നും ഉൾപ്പെടെ മട്ടന്നൂർ എയർപോർട്ട് വഴി യാത്രചെയ്യേണ്ട നിരവധി യാത്രക്കാർ ബ്ലോക്കിൽ കുടുങ്ങി യാത്ര മുടങ്ങി . പ്രായമായവരും രോഗികളും, കുട്ടികളും , സ്ത്രീകളുമുൾപ്പെടെ നിരവധി ആളുകളാണ് വനത്തിനുള്ളിൽ മണിക്കൂറുകളോളം ഒറ്റപെട്ടത്. കണ്ണൂർ ജില്ലയെ കർണാടകയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൂടിയാണ് മാക്കൂട്ടം ചുരം പാത