
കേളകം: കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിന് രണ്ട് ഷൂട്ടർമാരെ കേളകം പഞ്ചായത്ത് അധികൃതർ നരിക്കടവിൽ നിയോഗിച്ചു. കാട്ട് പന്നികൾ കൃഷി നശിപ്പിച്ചതിനെ തുടർന്നുള്ള മനോവേദനയിൽ ചെട്ടിയാംപറമ്പിൽ കർഷകൻ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഇതെ തുടർന്ന് കാട്ട് പന്നികളെ കൊന്നൊടുക്കാൻ ഷൂട്ടർമാരെ എത്തിക്കുമെന്ന് പഞ്ചായത്ത് അധികൃതർ നൽകിയ ഉറപ്പിനെ തുടർന്നാണ് രണ്ട് ഷൂട്ടർമാരെ മേഖലയിൽ കാട്ട് പന്നിവേട്ടക്കായി നിയോഗിച്ചത്. ഇവർക്ക് വഴികാട്ടികളായി രണ്ട് പേരെയും നിയോഗിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായെ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമി, ലീലാമ്മ ജോണി തുടങ്ങിയവർ സ്ഥലത്തെത്തി ഷൂട്ടർമാർക്ക് നിർദ്ദേശങ്ങൾ നൽകി.