
കണ്ണൂർ: പള്ളിക്കുന്ന കൃഷ്ണ മേനോൻ വനിത കോളജിൽ മുഴുവൻ സീറ്റിലും കെ.എസ്.യു-എം.എസ്.എഫ് മുന്നണി വിജയിച്ചു. 10 വർഷത്തിനു ശേഷമാണ് എസ്.എഫ്.ഐയുടെ ആധിപത്യത്തിന് സമ്പൂർണമായ തടയിട്ടത്. ചെയർമാനും ജനറൽ സെക്രട്ടറിയും യു.യു സി.മാരുമുൾപ്പെടെ 14 സീറ്റുകളിലാണ് യു.ഡി.എസ്.എഫ് വിജയിച്ചത്. ഇതോടെ കോളജിനു പുറത്ത് ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. എം.എസ്.എഫ് ജില്ല സെക്രട്ടറി അസർ പാപ്പിനിശ്ശേരി, അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറി സൽമാൻ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. എസ്.എഫ്.ഐ. നടത്തുന്ന അക്രമതാണ്ഡവം അവസാനിപ്പിക്കണമെന്നും ഗുണ്ടകളെ നിലക്ക് നിർത്തണമെന്നും മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു. ആശുപത്രിയിൽ കഴിയുന്ന സൽമാനെ അബ്ദുൽകരീം ചേലേരി, ബി.കെ. അഹമ്മദ്, എം.എസ്. എഫ് സംസ്ഥാന ജനറൽസെക്രട്ടറി സി.കെ. നജാഫ്, സെക്രട്ടറി റുമൈസ റഫീഖ്, നസീർ പുറത്തിൽ തുടങ്ങിയവർ സന്ദർശിച്ചു.
കണ്ണൂർ എസ്.എൻ കോളേജിലും വ്യാപക അക്രമമുണ്ടായി. സംഭവത്തിൽ നിരവധി കെ.എസ്.യു നേതാക്കൾക്ക് പരിക്കേറ്റു. പൊലീസ് ലാത്തിവീശിയതോടെ കെ.എസ്.യു ജില്ല വൈസ് പ്രസിഡന്റ് രാഗേഷ് ബാലൻ, ജില്ലാ ജനറൽ സെക്രട്ടറി അലേക് കാടാച്ചിറ, മുന്‍ കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് റിബിൻ സി.എച്ച് എന്നിവർക്ക് ഗുരുതര പരിക്കേറ്റു